Tuesday, May 20, 2014

വാഗമണ്‍ - സഹ്യസാനുക്കളിലൂടെ ഒരു വഴിവിട്ട സഞ്ചാരം.

സുഹൃത്ത് ഷിബുവിന് പെട്ടെന്നൊരു ചിന്ത. ന്യുനമര്‍ദ്ദം മദ്ധ്യ കേരളം വിട്ടൊഴിഞ്ഞു. സഹ്യന്‍ വീണ്ടും പച്ച പുതച്ചു കാണും. ഒന്ന് പോയാലോ..

രാവിലെ അഞ്ചരക്ക് പുറപ്പെട്ടു. ഷിബുവും മക്കളും, ശ്രീജീവ്, വണ്ടി ഓടിക്കാന്‍ സുജിത് പിന്നെ ഞാനും.

കോഴഞ്ചേരി, റാന്നി, വഴി ആറര ആയപ്പോള്‍ എരുമേലി എത്തി.

 പൊന്തന്‍പുഴ വനം

 വിവാദമായ ചെറുവള്ളി എസ്റ്റേറ്റ്‌ ഒരുവശത്ത്

വാവര് പള്ളി

ചരിത്ര പ്രസിദ്ധമായ വാവര് പള്ളി പിന്നിട്ടു പുലിക്കുന്നിലെ റബ്ബര്‍ തോട്ടങ്ങളിലൂടെ ഏഴു മണി ആയപ്പോള്‍ മുണ്ടക്കയത്ത് എത്തി. സ്ഥിരം കയറുന്ന ഹോട്ടലില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു.  

ഇറങ്ങിയപ്പോള്‍ ഒരു ചിന്ത എന്നും കെ കെ റോഡുവഴിയാണ് ഹൈറേഞ്ച് കയറുന്നത്. ഇന്ന് ഒന്ന് മാറ്റി പിടിച്ചാലോ..

പെരുവന്താനം പോലിസ് സ്റേഷന്‍ പിന്നിട്ടു വലത്തേക്ക് തിരിഞ്ഞു. ട്രാവന്‍കൂര്‍ റബ്ബര്‍ പ്ലാന്റെഷന്‍ വഴി നേരെ തെക്കെമലക്ക്. വലിയ വീതിയുള്ള വഴിയോന്നുമല്ല, പൊളിഞ്ഞതുമല്ല. 
തെക്കേമലയില്‍ നിന്നും ഇടത്തോട്ട് കുത്തനെയുള്ള കയറ്റമാണ്. ഒന്നും രണ്ടും ഗിയറുകളില്‍ നിരങ്ങി കയറി. ഈ വഴിയില്‍ കാണുന്ന പ്രകൃതിഭംഗി വര്‍ണനാതീതമാണ്.




പാഞ്ചാലിമേട് എത്തുകയാണ്. മുണ്ടക്കയത്ത് നിന്നും 17.5 km ദൂരം മാത്രമേ ഉള്ളു.




പാഞ്ചാലിമേട് മലയുടെ ഏറ്റവും മുകളിലേക്ക് എതാണ്ട് അര കിലോമീറ്റര്‍ നടക്കണം വലിയ ആയസമൊന്നുമില്ല. വേനല്‍ മഴ കുന്നിനെ പച്ച പുതപ്പിച്ചിരിക്കുന്നു




അജ്ഞാത വാസക്കാലത്ത് പാണ്ഡവരും പത്നി പാഞ്ചാലിയും ഇവിടെ പാര്‍ത്തിരിന്നു എന്നും. പാഞ്ചാലിയെ ഇവിടെ ഇരുത്തിയശേഷമാണ് ഭീമന്‍ സൌഗന്ധിക പുഷ്പം തേടി പോയതെന്നും ആണ് ഐതിഹ്യം.

എന്തായാലും ഒരുവശത്തായി അടുപ്പ് കൂട്ടിയത് പോലെയുള്ള ശിലാ ശേഷിപ്പുകള്‍ കാണാം. പാഞ്ചാലിക്കുളം എന്ന പേരില്‍ ഒരു ചെറിയ കുളവും.

മേടിന്റെ ഒരുവശത്തുണ്ടായിരുന്ന പൊളിഞ്ഞ അമ്പലം പുതിക്കിയിരിക്കുന്നു. മലകളുടെ കാഴ്ചകളും മനോഹരം.

 ഇവിടെ നിന്നാല്‍ മകരവിളക്ക് കാണാം. ആ ദിവസം ഇവിടെ വലിയ ഭക്തജന തിരക്ക് അനുഭവപ്പെടാറുണ്ട്.

Renovated Temple


View from Panchaalimedu.

മേയ് മാസമാണ്. വെയിലിനു നല്ല ചൂട്. തിരികെ K K റോഡിലേക്ക്. K K റോഡില്‍ അര കിലോമീറ്റര്‍ മുകളിലേക്ക് ചെല്ലുമ്പോള്‍ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.
Valnjagaanam Falls

വരണ്ടുണങ്ങി കിടന്നിരുന്ന വെള്ളച്ചാട്ടം വേനല്‍ മഴയില്‍ ജീവന്‍ വച്ചിരിക്കുന്നു. അവിടെ അല്‍പനേരം നിന്നിട്ട് യാത്ര തുടര്‍ന്നു. കുട്ടിക്കാനം എത്തുന്നതിനു തൊട്ടു മുന്‍പായി ഇടത്തോട്ടുള്ള വഴി തിരിഞ്ഞു. സമ്മര്‍ പാലസിലേക്കുള്ള വഴിയാണ്. വഴിയരികിലെല്ലാം റിസോര്‍ട്ടുകള്‍. മൂന്നാര്‍ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള സ്ഥലമാണ് കുട്ടിക്കാനം.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല കൊട്ടാരമായിരുന്നസമ്മര്‍ പാലസില്‍ എത്തി. 

സ്വീകരിക്കാന്‍ സൂക്ഷിപ്പുകാരന്‍ ധര്‍മലിന്ഗത്തെ കണ്ടില്ല. പകരം ഒരു പയ്യന്‍സ്. "ധര്‍മലിംഗം എങ്കെ?". "ദാ വരുവാര്‍". ഇവന്‍ ധര്‍മലിന്ഗത്തിന്റെ മകന്‍ രാജ്കുമാര്‍. തമിഴനെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തില്‍. ഇപ്പോള്‍ G V RAJA SPORTS SCHOOL ല്‍ +2 വിനു  പഠിക്കുന്നു. ഹോക്കി പ്ലെയര്‍ ആണ്. രാജ്കുമാര്‍ കൊട്ടരമെല്ലാം കൊണ്ടുനടന്നു കാണിച്ചു. മുറികള്‍ക്കുള്ളില്‍ നല്ല കുളിര്‍മ.  നാല് ചുറ്റും വനം പോലെ ആയ ഭൂമി. 




Summer Palace.


കേരള വാസ്തു ശൈലിയിലുള്ള നിര്‍മിതി. വെളിച്ചം കടക്കാന്‍ മടിക്കുന്ന വിശാലമായ മുറികള്‍, ഇടനാഴികള്‍, ദര്‍ബാര്‍ ഹാള്‍. പലയിടവും പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. പുരാവസ്തു വകുപ്പ് എന്തുകൊണ്ട് ഈ കൊട്ടാരം ഏറ്റെടുക്കുന്നില്ല?


Shibu & Dhramalingam.

49 വര്‍ഷമായി ഈ കൊട്ടാരത്തിന്റെ കാവല്‍ക്കാരനാണ് ധര്‍മലിംഗം.
 ശ്രീ ചിത്തിര മഹാരാജാവ് സ്വാമി ആതുര്‍ദാസിനു വില്‍കുകയും പിന്നീട് മറ്റൊരു സ്വകാര്യ വ്യക്തിയുടെ കൈവശം എത്തി ചെര്‍ന്നതുമാണ് 25 ഏക്കര്‍ സ്ഥലവും ഈ കൊട്ടാരവും.

വെറും 2000 രൂപയാണ് ഇയാള്‍ക്ക് അവര്‍ ഒരു മാസം കൊടുക്കുന്നത്. ഭാര്യ പുറംപണിക്കു പോകും. പിന്നെ കൊട്ടാരം കാണാന്‍ എത്തുന്നവര്‍ കൊടുക്കുന്നതും ചേര്‍ത്താണ് അവര്‍ ജീവിതം മുന്‍പോട്ടു നയിക്കുന്നത്. പിന്നെ ഒരു അഞ്ചു സെന്റിന്റെ ഒരു വാഗ്ദാനവും.


ഏതാണ്ട് ഒരു മണിക്കൂര്‍ അവിടെ ചിലവിട്ട ശേഷം പുറത്തിറങ്ങി. കുട്ടിക്കാനം ജങ്ക്ഷനില്‍ നിന്നും ഏലപ്പാറ റൂട്ടില്‍ തിരിഞ്ഞു. പണ്ട് പോയ ഒരു ഓര്‍മയുടെ പുറത്തു കൊക്കാട്‌ ഹില്‍സ് കാണാം എന്നാണ് കരുതിയത്‌. പക്ഷെ അവിടെയെല്ലാം റിസോര്‍ട്ടുകള്‍ളും മുള്ളുവേലികളും.  പഴയ ഒരു ബോര്‍ഡിന്റെ ചിത്രം എടുത്തു

.

തിരികെ കുട്ടിക്കാനം വഴി പരുന്തുംപാറയിലേക്ക്‌. നേരം ഉച്ചയോട് അടുക്കുന്നു. തണുപ്പോന്നുമില്ല. തിരക്കും കുറവ്.




പണ്ടൊരിക്കല്‍ വന്നപ്പോള്‍ ഈ മുനമ്പില്‍ കുഞ്ചാക്കോ ബോബന്‍ ഇരിക്കുന്നത് കണ്ടു. മമ്മി ആന്‍ഡ്‌ മി യിലെ പാട്ട് സീനിനു വേണ്ടി.


പീരുമേട് ഗ്രാമ പഞ്ചായത്ത് നിര്‍മിച്ച നടപ്പാതയും സംരക്ഷണ വേലിയും. സഞ്ചാരികള്‍ കൂടുമ്പോള്‍ സുരക്ഷ ആണെല്ലോ പ്രധാനം. മാലിന്യങ്ങള്‍ പ്രകൃതി സഹിച്ചു കൊള്ളുമല്ലോ..

താഴെയുള്ള വെള്ളച്ചാട്ടം

Shibin

കുന്നുകള്‍ പുല്ലുകള്‍  കൊണ്ട് മൂടി തുടങ്ങിയിരിക്കുന്നു. പരുന്തുമ്പാറ എന്ന പേര് അന്വര്‍ത്തം ആക്കാന്‍ എന്നവണ്ണം രണ്ട്‌ പരുന്തുകള്‍ പറക്കുന്നു.


കൊടും വേനലില്‍ ഒഴികെ ബാക്കി എല്ലാ കാലത്തും ഇവിടെ നല്ല കാറ്റും കോടമഞ്ഞും അനുഭവപ്പെടും.
ഒരു നൂറ്റാണ്ട് പഴക്കമുള്ള ദൂരദര്ശിനിയുമായി ഒരാള്‍. 25000 രൂപയ്ക്കു രാജസ്ഥാനില്‍ നിന്നു വാങ്ങിയതാണത്രെ.



താഴെയുള്ള വെള്ളച്ചാട്ടങ്ങളും ശബരിമല പ്രദേശങ്ങളും കാണിച്ചു തരും. വെറും 20 രൂപ മാത്രം.

Sreejeev

വീണ്ടും  വഴി വിട്ടു സഞ്ചരിക്കാന്‍ തീരുമാനിച്ചു. പരുന്തുംപാറയില്‍ നിന്നും നേരെ POBS ടീ ഫാക്ടറിയുടെ അടുത്ത് കൂടി വണ്ടിപ്പെരിയാറിനു. 


ഫാക്ടറിയില്‍ സാധാരണ സന്ദര്‍ശകരെ അനുവദിക്കുന്നതാണ്, എന്തോ ഞങ്ങള്‍ക്ക് അനുവാദം തന്നില്ല. തേയില തോട്ടങ്ങളിക്കിടയിലൂടെ ഒരു സുന്ദര യാത്ര.








  ചെറിയ വഴിയാണ്.എല്ലാത്തരം ചെറിയ വാഹനങ്ങളും പോകും. പല സ്ഥലത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ക്ലേശകരമല്ല  യാത്ര



അരുവികളില്‍ വേനല്‍ മഴ നീരൊഴുക്ക് ആരംഭിപ്പിച്ചിരിക്കുന്നു. വണ്ടിപ്പെരിയാര്‍ വന്നു. ഏതാണ്ട് 10 km ദൂരം മാത്രമേ ഉള്ളു ഈ വഴി. ഇവിടെ വലത്തോട്ടു പോയാല്‍ തേക്കടിക്ക് പോകാം. ലക്‌ഷ്യം വാഗമണ്‍ ആയതിനാല്‍ ഇടത്തോട്ട് തിരിഞ്ഞു പാമ്പനാര്‍ ലക്ഷ്യമാക്കി നീങ്ങി. 


ഇടയ്ക്കു പട്ടുമുടി ടീ യുടെ ഷോപ്പില്‍ നിന്നും കിലോക്ക് 120 രൂപ നിരക്കില്‍ തേയിലയും വാങ്ങി. പാമ്പനാര്‍ വന്നു ഉച്ചഭക്ഷണം കഴിച്ചു. താഴെ അരുവിക്കരയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, കൈയെറ്റമാണോ എന്തോ.

കുട്ടിക്കാനം വഴി പോകാതെ ഓള്‍ഡ്‌ കട്ടപ്പന റോഡു വഴി തിരിഞ്ഞു. ഇവിടെയും തേയില തോട്ടങ്ങള്‍ ആണ്. നല്ല വഴിയും കാഴ്ചകളും.





മൊട്ടക്കുന്നുകളെ കീറിമുറിച്ചു പുതിയ വഴികള്‍ ഉണ്ടാവുന്നു.


മേമലക്കടുത്തായി ആ റോഡ്‌ വന്നു ചേര്‍ന്നു. റോഡരുകില്‍ ഒരു ചെറിയ വെള്ളച്ചാട്ടം.




ഏലപ്പാറ അടുക്കുകയാണ്. ദൂരെ വാഗമണ്ണിനു പോകുന്ന വഴി തേയില തോട്ടങ്ങള്‍കിടയിലൂടെ പോകുന്നു.




ഒരു ചെറിയ ചാറ്റല്‍ മഴ തുടങ്ങി. ഇനി വാഗമണ്ണിനു പോയിട്ട് കാര്യമില്ല. മുഴുവന്‍ കോടമഞ്ഞായിരിക്കും. ലോഡ്ജില്‍ മുറിയെടുത്തു. സുഖമായി വിശ്രമിച്ചു.

രാവിലെ തന്നെ യാത്ര പുനരാരംഭിച്ചു.  തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെ തന്നെ


ആദ്യം അമൃത മേട്. പണ്ട് ഇവിടെ വാഹനങ്ങള്‍ കടത്തി വിടുമായിരിന്നു. പലരും മൊട്ടക്കുന്നുകള്‍ക്ക് മുകളിലൂടെ വണ്ടി ഓടിച്ചു അവയ്ക്ക് നാശം വരുത്തുന്നു എന്ന് കണ്ടപ്പോള്‍ വനംവകുപ്പ് ഗേറ്റ് ഇട്ടു. ഇപ്പോള്‍ നടന്നു പോകാം. ഒരു കിലോമീറ്റര്‍ അപ്പുറമാണ് ആത്മഹത്യാ മുനമ്പ്‌. അവിടെ വരെ പോയില്ല, നടക്കാന്‍ ഒരു മടി. പല തവണ പോയതാണ്.




അവിടെ നിന്നും പൈന്‍വാലിയിലേക്ക്.വഴിയരികില്‍ കച്ചവടക്കാര്‍ കടകള്‍ തുറക്കുന്നു. നിശബ്ദമായി കിടക്കുന്ന പൈന്‍വാലി. പുതുമ നഷ്ട്പെട്ടതുകൊണ്ട് പെട്ടന്നു തിരികെകയറി.


Thangalpara.

തങ്ങളുപാറക്കുള്ള വഴി തിരിഞ്ഞു. ഏതാണ്ട് 100 മീറ്റര്‍ മോശമായ റോഡാണ്. അതുകഴിഞ്ഞാല്‍ നല്ല വഴി. ഇത് പുതുതായി നിര്‍മിക്കുന്ന ഇളംകാട് റോഡിന്റെ ഭാഗമാണ്. തങ്ങള്പാറ ഗേറ്റ്ഇട്ടു പൂട്ടി സംരക്ഷിച്ചിരിക്കുന്നു. എങ്കിലും നടന്നു കയറി പോകാം. 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഫ്ഘാനിസ്ഥാനില്‍ നിന്നും കേരളത്തില്‍ വന്ന സൂഫി സന്യാസിയുടെ ഖബര്‍ ആണിവിടെയുള്ള പ്രത്യേകത. കൂടാതെ പാറയുടെ മുകളിലേക്ക് വലിയ പ്രയാസമില്ലാതെ കയറിപ്പോകാം. മുകിളില്‍ നിന്നുള്ള കാഴ്ചകള്‍ മനോഹരമാണ്.
പല തവണ കയറിയിട്ടുള്ളതിനാല്‍ അതുപേക്ഷിച്ചു. പുതിയ റോഡില്‍ മുന്‍പോട്ടു നീങ്ങി.


ഒരു വശം അഗാധമായ കൊക്കയാണ്. പ്രകൃതി ഭംഗി വര്‍ണ്നാതീതം.


തങ്ങള്‍പാറയുടെ അരികിലൂടെയാണ്‌ ഈ വഴി. കുറെ നാള്‍ മുന്‍പ് ഉണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്നു ക്രാഷ്ബാരിയര്‍ സ്ഥാപിച്ചിട്ടുണ്ട്.

Sujith,Shinoy and Sreejeev.


താഴെ കോട്ടയം ജില്ല. ഏതോ അമ്പലത്തില്‍ നിന്നുള്ള പ്രഭാഷണം കേള്‍ക്കാം..


ഇളങ്കാടിനു പോകുന്നവഴി വളഞ്ഞു പുളഞ്ഞു പോകുന്നു. ടാറിങ്ങിന്റെ അവസാനം വരെ പോയി. തിരിച്ചു.


മൊട്ടകുന്നുകള്‍ ആണ് അടുത്തത്. പണ്ട് ഇവിടം തുറന്ന പ്രദേശമായിരിന്നു. ഇന്ന് കവാടവും പ്രവേശന ഫീസും. അതുകൊണ്ട് ഒരു ഗുണമുണ്ടായി പുല്‍മേടുകള്‍ക്ക്‌ വാഹനങ്ങള്‍ വരുത്തിയ നാശങ്ങള്‍ നികന്നു വരുന്നു.

Shinoy.



ഇത് ഒരു സ്ഥിരം ഷൂട്ടിംഗ് ലോക്കഷന്‍ ആണ്. വെളിയില്‍ ഇറങ്ങിയപ്പോള്‍ ഫിലീം യൂണിറ്റിന്റെ വാഹനങ്ങള്‍ പോകുന്നു. അടുത്തെവിടെയോ ഷൂട്ടിംഗ് ഉണ്ട്.

ഒരു സുഹൃത്ത്‌ ഫോണില്‍ വിളിച്ചു ഒരു വെള്ളച്ചാട്ടം അവിടെ അടുത്തുണ്ട് എന്ന് പറഞ്ഞു. "കാവക്കുളം".

പോയിട്ടില്ല. സ്ഥിരം വഴികള്‍ വിട്ടു പിന്നെയും സഞ്ചാരം.

മൊട്ടക്കുന്നുകള്‍ക്കരികിലൂടെ നേരെ കാണുന്ന വഴിയാണ് അങ്ങോട്ട്‌ പോകുന്നത്. നല്ല വഴി. പൈന്‍ വാലി വലതുവശത്ത് കാണുന്ന മലഞ്ചരുവിലാണ്.




വഴിയില്‍ നിര്‍ത്തി ഫോട്ടോ എടുത്തുകൊണ്ടു നിന്നപ്പോള്‍ കാറില്‍ വന്ന ഒരാളുമായി പരിചയപ്പെട്ടു. തോമസ്‌ അച്ചായന്‍. അച്ചായന് തൊട്ടടുത്ത് കുറച്ചു കൃഷിയുണ്ട്. ഏലവും, കാപ്പിയും,കുരുമുളകും, തേയിലയും എല്ലാം ചേര്‍ന്ന ചെറിയ തോട്ടം. അച്ചായന്‍ അങ്ങോട്ട്‌ ക്ഷണിച്ചു.





അച്ചായന്‍ തോട്ടം സഹയാത്രികരെ കാണിക്കാന്‍ കൊണ്ടുപോയി. ഞാന്‍ അവിടെ പണിക്കു വന്ന സ്ത്രീയുമായി സംസാരിച്ചു. അച്ചായന്‍ കട്ടപ്പന താമസിക്കുന്നു. ഒരു ചെറിയ ബിസ്സിനെസ്സുകാരന്‍. കുഴല്‍കിണര്‍, JCB,TIPPER തുടങ്ങി ഭൂമി സംബന്ദമായ എല്ലാ ബിസിനെസ്സും. എല്ലാം കൂടെ പത്തുമുപ്പതു വണ്ടികളും ഉണ്ട്. തോട്ടങ്ങള്‍ എവിടെയൊക്കെ എന്ന് അച്ചായന് തന്നെ അറിഞ്ഞുകൂടാ. ഒരു പുലി തന്നെ.....

Thomas Achayan.

അവര്‍ തിരികെ വന്നു. അച്ചയനുമായി കൂടുതല്‍ സംസാരിച്ചു. 

ഇസ്രായേലില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയ വംശ പരമ്പരയില്‍ പെട്ടവന്‍. പാരമ്പര്യ വൈദ്യ കുടുംബം. ഇപ്പോളും ധനമോഹമില്ലാതെ മരുന്നുകള്‍ ഉണ്ടാക്കി കൊടുക്കുന്നു. ആദിവാസി ഭാഷകള്‍ ഉള്‍പ്പെടെ എട്ടു ഭാഷകള്‍ അറിയാം. പത്തു വര്ഷം ആദിവാസികളുടെ കൂടെ താമസിച്ചു. അവരുടെ മരുന്നുകളും പഠിച്ചു.

സംഗീതം പഠിച്ചിട്ടില്ലാത്ത അച്ചായന്‍ നാല് ഭാഷകളില്‍ പാട്ടെഴുതി സംഗീതം നല്‍കിയിട്ടുണ്ട്. ഇതില്‍ അറബിയും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളും ഉള്‍പ്പെടും.
അച്ചായന്‍ തമിഴില്‍ എഴുതി സംഗീതം നല്‍കിയ പാട്ട്  USB പ്ലെയറില്‍ ഞങ്ങളെ കേള്‍പ്പിച്ചു.


ഈ തോട്ടത്തിലെ ചെറിയ വീട്ടില്‍ ഇടയ്ക്കു ഒറ്റക്ക് വന്നു താമസിക്കും. അച്ചായന്‍ പറയുന്നത് ആ സമയം പുള്ളി ദൈവവുമായി സംവദിക്കും എന്നാണ്. 

സങ്കീര്‍ത്തനങ്ങള്‍ പുള്ളി മനോഹരമായി ആലപിച്ചു കേള്‍പ്പിച്ചു.

ഇത് പുലിയല്ല സിംഹം തന്നെ......

തോമസ്‌ അച്ചായന്‍ തന്ന മൂന്ന് ഏലതട്ടുകളും(തൈകള്‍) വാങ്ങി ഞങ്ങള്‍ യാത്ര പറഞ്ഞു. 


മലയോരത്ത് പണിയുന്ന വീട്. വേനല്‍ക്കാലത്ത് പ്രാധമിക ആവശ്യങ്ങള്‍ക്ക് എങ്കിലും വെള്ളം കിട്ടുമോ എന്തോ?




മലകളെ കീറിമുറിച്ചുകൊണ്ടുള്ള  വഴി. ഈ വഴി കാവക്കുളം വരെ മാത്രം ഉള്ളതാണ്. ഇടതു വശത്ത് ഒരു വെള്ളച്ചാട്ടം. പോയി പടമെടുക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ല. മുകള്‍ വശത്തുനിന്നും ഉള്ള ഫോട്ടോ എടുത്തു.


മരങ്ങള്‍ക്കിടയിലേക്ക് മറയുന്ന ജലധാര.ഒരു കിലോമീറ്ററോളം പിന്നെയും മുന്‍പോട്ടു പോയി. വലതു വശത്തായി മലമുകളില്‍ നിന്നും മറിഞ്ഞു വരുന്ന വെള്ളച്ചാട്ടം. തീരെ മെലിഞ്ഞിട്ടില്ല. ന്യൂനമര്‍ദ്ദം സഹായിച്ചിട്ടുണ്ട്. 




അടുത്ത് പോയി കാണണം എന്നുണ്ട്. പക്ഷെ ഒരു നല്ല ട്രെക്കിംഗ് വേണം. സമയം ഉച്ചയായിരിക്കുന്നു. വിശപ്പിന്റെ വിളി താങ്ങാനാവാതെ വീണ്ടും വരാം എന്ന് മനസ്സില്‍ തീരുമാനിച്ചു തിരികെ.

വരുന്ന വഴി ഫിലീം യൂണിറ്റ് വാഹനങ്ങള്‍. പോയി നോക്കി. അല്പം ഉള്ളിലായി ഒരു പഴയ തേയില ഫാക്ടറി, സെറ്റ് ആക്കിയിരിക്കുകയാണ്.



അമല്‍ നീരദിന്റെ "ഇയ്യോബിന്റെ പുസ്തകം" എന്ന സിനിമയുടെ സൈറ്റ്. ഫഫദും ജയസൂര്യയും. കയറ്റിവിട്ടില്ല, കഥ ചോര്‍ന്നു പോകുമോ എന്ന പേടി.

തിരികെ വാഗമണ്‍ ജങ്ക്ഷനില്‍ എത്തി ഭക്ഷണം കഴിച്ചു. തീക്കോയി വഴി ഈരാറ്റുപേട്ടക്കുള്ള വഴിയെ.






അവിടെനിന്നും കാഞ്ഞിരപ്പള്ളി വഴി സ്വരാജ്യത്തേക്ക്...

അനുബന്ധം.

പെരുമഴക്കാലത്തു ഇടുക്കിയുടെ ഇത്തരം വഴികള്‍ ഒഴിവാക്കുക. മലവെള്ളപ്പാച്ചിലും ഉരുള്‍ പൊട്ടലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.





















2 comments:

Pheonix said...

നല്ല വിവരണവും ചിത്രങ്ങളും. പാരഗ്രാഫുകള്‍ ഒന്ന് അലൈന്‍ ചെയ്ത് ചിത്രങ്ങള്‍ ഒന്നൂടെ വലുപ്പം കൂട്ടിയാല്‍ മനോഹരമാകും.

Reema said...

Nice blog ...expecting more posts