Thursday, August 28, 2014

നേപ്പാള്‍ 4 - സാരങ്ങ്കൊട്ട്, "സുപ്രഭാതം നേപ്പാള്‍"

രാവിലെ അഞ്ചുമണിക്ക് അനൂപ്‌ കട്ടനുമായി എത്തി വിളിച്ചു.  പുറത്തിറങ്ങി. വാഹനങ്ങള്‍ പോകാന്‍ തയാറായി കിടക്കുന്നു.

അന്നപൂര്‍ണ മലനിരകള്‍ക്കു മുകളിലൂടെ സൂര്യഭഗവാന്‍ ഉദിച്ചുയരുന്ന കാഴ്ച, അതാണു ലക്‌ഷ്യം. ആ കാഴ്ച ഏറ്റവും മനോഹരമായി
കാണാന്‍ കഴിയുന്ന സ്ഥലമാണ് സാരങ്ങ്കൊട്ട്.

അവിടം ലക്ഷ്യമാക്കി വാഹനങ്ങള്‍ നീങ്ങി. ഏതാണ്ട് 13 കിലോമിറ്റര്‍ ആണ് ദൂരം. ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ കുത്തനേയുള്ള കയറ്റം ആരംഭിച്ചു. ഇടയ്ക്കു ഒരു ടോളും. ഒരാള്‍ക്ക് 25 NPR ആണ് ഒരാള്‍ക്ക്‌ സൂര്യോദയം കാണാനുള്ള ഫീസ്‌.

വാഹനം ആ മലയുടെ മുകളില്‍ എത്തി. നിറയെ വാഹനങ്ങള്‍. ഞങ്ങളെ  ഇറക്കി ഡ്രൈവര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ കൊണ്ടുപോയി.

അല്പം മുകളിലില്‍ ആയി ഒരു ഹെലിപ്പാഡ് പോലെയുള്ള സ്ഥലം. അവിടേക്ക് നടന്നു. അവിടെ പല രാജ്യക്കാരായി ആയിരത്തോളം പേര്‍. എല്ലാവരും സൃഷ്ടാവ് നല്‍കുന്ന ആ മനോഹര കാഴ്ചക്കായി കാത്തിരിക്കുന്നു.

കിഴക്ക് വെള്ള വീശി തുടങ്ങിയിരിക്കുന്നു.


പക്ഷെ, ഇന്ന് സൂര്യോദയത്തിനു പരിപൂര്‍ണതയില്ല. മേഘങ്ങള്‍ ആരോഹണവഴി തടസ്സപ്പെടുത്തിയിരിക്കുന്നു. എങ്കിലും മൂവായിരത്തോളം കിലോമീറ്റര്‍ ദൂരത്തുനിന്നും ഇവിടെ വന്ന എനിക്ക് ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ദൈവം നല്‍കുന്ന വരം ആയിരിന്നു ആ കാഴ്ച.

പടിഞ്ഞാറായി ദൌളാഗിരി, നടുവിലായി മാച്ചുപുച്ചാരെ അഥവാ ഫിഷ്‌ടെയില്‍  അത് കഴിഞ്ഞു അന്നപൂര്‍ണ.

ഈ മഞ്ഞുപുതച്ച കൊടുമുടികളില്‍ ഊര്‍ജത്തിന്റെ ഉത്ഭവം നല്‍കുന്ന വര്‍ണ്ണ വിസ്മയം അനുഭവിച്ചറിയണം.









അകലെ മഞ്ഞുമലകള്‍ പശ്ചാത്തലമാക്കി പറന്നകലുന്ന ചെറുവിമാനം.

കുറെ സമയം ആ കുളിരും കാഴ്ച്ചകളും ആസ്വദിച്ചു നിന്നു.  താഴെയിറങ്ങി പല്ലുതേക്കാത്ത വായില്‍ ഒരു ചായ ( മധുര കുഴമ്പ്) കുടിച്ചു.


തിരികെ റോഡിലിറങ്ങി. അല്പം അകലെയാണ് വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത്. അങ്ങോട്ട്‌ നടന്നു. താഴ്വാരങ്ങളില്‍ നേപ്പാള്‍ ഗ്രാമങ്ങള്‍.

പണ്ട് കണ്ട വിദേശ കലണ്ടറുകളിലെ പോലെയുള്ള ദൃശ്യങ്ങള്‍.



Santhosh & Me
Rajeev, Suresh & Me

തിരികെ റൂമിലെത്തി. അര മണിക്കൂറിനുള്ളില്‍ റെഡിയായി, പ്രഭാത ഭക്ഷണം ഞങ്ങളെ കാത്തിരിക്കുന്നു. അതും കഴിച്ചു പൊഖ്രയിലെ മറ്റു കാഴ്ചകളിലേക്ക് നീങ്ങി.

ദേവീസ്‌ ഫാള്‍സ്,  ഗൈഡ് പറഞ്ഞപ്പോള്‍ ഏതോ ഹിന്ദുമതവുമായി ബന്ധപ്പെട്ട സ്ഥലം ആയിരിക്കും എന്നാണ് കരുതിയത്‌. പക്ഷെ ചരിത്രം അവിടെ എഴുതിവച്ചിട്ടുണ്ട്‌. 1961ല്‍ ഫെവാ തടാകത്തില്‍ കുളിച്ചുകൊണ്ടിരുന്ന സ്വിറ്റ്സ്വരലണ്ട്കാരന്‍  ഡേവിസ് സായിപ്പിന്റെ ഭാര്യ (Mrs: Davis) പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഇവിടേയ്ക്ക് ഒഴുകി മരണപ്പെട്ടു. അങ്ങനെയാണ് ഇതിനു ആ പേര് വന്നത്.

ഏതാണ്ട് 100 അടിയോളം താഴ്ചയിലേക്ക് വീഴുന്ന ജലപ്രവാഹം 500 അടിയോളം ഭൂമിക്കടിയില്‍ക്കൂടി ഒഴുകി റോഡിനു എതിര്‍വശത്തുള്ള ഗുപ്തെശ്വര്‍  ക്ഷേത്രത്തിനു അരുകില്‍ കൂടി വെളിയില്‍ വരുന്നതാണ് ഈ വെള്ളച്ചാട്ടം.





കുറച്ചു പേര്‍ അങ്ങോട്ട്‌ പോയി. ഞങ്ങള്‍ ചിലര്‍ ഇവിടെയുള്ള കടകളില്‍ സമയം കളഞ്ഞു.

അബദ്ധം പറ്റിയതാണ്. അമ്പലം മാത്രമാണെന്ന് കരുതി. ഈ ഗുഹാമുഖം അവിടെയാണെന്ന് അറിഞ്ഞില്ല. ആരും പറഞ്ഞുമില്ല.


സന്തോഷ്‌ എടുത്ത  ഫോട്ടോകള്‍ ആ സ്ഥലത്തെ കുറിച്ചുള്ള പരിമിതമായ അറിവ് നല്‍കി.






ഇവിടെ നിന്നും പോയത് ഇന്റര്‍ നാഷണല്‍ മൌണ്ടന്‍ മ്യുസിയത്തിലേക്കാണ്.
ലോകത്തിലെ പല കൊടുമുടികള്‍. മലകയറ്റം, അതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍, മലമുകളില്‍ വസിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍, മറ്റു ജീവികള്‍ തുടങ്ങി. പര്‍വതങ്ങളെ കുറിച്ചുള്ള ഒരു വിശാലമായ മ്യുസിയം ആണിത്. കുറെ നേരം അതിനുള്ളില്‍ നടന്നു.

ഹിമാലയത്തെ കുറിച്ചുള്ള ഒരു ഡോക്ക്യുമേന്റരിയും കണ്ടു.












അവിടെ നിന്നും പുറത്തിറങ്ങി. ആരും എത്തിയിട്ടില്ല, എല്ലാവരും കാഴ്ച്ചകള്‍ ആസ്വദിക്കുകയാണ്.

പാര്‍ക്കിംഗ് സ്ഥലത്തേക്ക് നടന്നു. പോകുന്ന വഴി മ്യുസിയത്തോട് അനുബന്ധിച്ചുള്ള ഒരു രേസ്റൊരന്റും അതിനു ചേര്‍ന്നു ഒരു ആദ്യകാല ഗൂര്‍ഖ ഭവനവും ഉണ്ട്. അതും കണ്ടു ദാഹവും മാറ്റിയപ്പോഴേക്കും എല്ലാവരും എത്തി.


 അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.

തീര്‍ത്ഥാടനം തന്നെ, വിന്ദ്യാവാസിനി ടെമ്പിള്‍. ഇവിടെ എന്താണ് പ്രത്യേകത എന്നോ എന്തിനു വന്നോ എന്നൊന്നും മനസ്സിലായില്ല. ദുര്‍ഗ്ഗ ആണ് പ്രതിഷ്ഠ. കുറെ സമയം അങ്ങനെ പോയി.





ഇവിടെ ഒരു മതപാഠശാലയുണ്ട്. ഭാവിയിലെ പുരോഹിതവര്‍ഗ്ഗം പിന്കുടുമ വച്ച് നില്‍ക്കുന്നു.


അവിടെ നിന്നും പുറപ്പെട്ടു.

ഇങ്ങനെയും ഒരു നദിയോ?..

രണ്ട്‌ മിറ്റര്‍ വീതി. ഇരുപതില്‍പ്പരം മിറ്റര്‍ ആഴം. പാല്‍ നിറത്തില്‍ ഒഴുകുന്ന നദി. ഇതാണ് "സേത്തി".

ഇന്ത്യ,നേപ്പാള്‍, ടിബറ്റ്‌ ഈ രാജ്യങ്ങള്‍ മൂന്നും ചേരുന്നതിനടുത്തുള്ള ഹിമാനിയില്‍ നിന്നും ഉത്ഭവിക്കുന്ന സേത്തി നദി പോഖ്ര യില്‍ എത്തുമ്പോള്‍ പലയിടത്തും ഭൂഗര്‍ഭത്തില്‍ മറയുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.

അത്തരം ഒരു സ്ഥലത്തേക്കാണ്‌ പോയത്.






ഇതിനു മുകളില്‍ കൂടി ഒരു അക്വാഡക്ട് ഫെവാ തടാകത്തിലെ വെള്ളം കൊണ്ടുപോകുന്നു. അപൂര്‍വമായ കാഴ്ച.



മണി രണ്ടോളം ആയിരിക്കുന്നു. നല്ല വിശപ്പ്‌. തിരികെ റൂമിലെത്തി. ഭക്ഷണം കഴിച്ചു. കുറെ സമയം വിശ്രമിച്ചു.

വൈകുന്നേരം ഷോപ്പിങ്ങിനു പോകാം എന്നാണ് ഗൈഡ് പറഞ്ഞിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് സമ്മതം.

ഇതിനിടയില്‍ മുപ്പത്തഞ്ചു കിലോമിറ്റര്‍ അകലെയുള്ള  "മഹേന്ദ്ര കേവ്" പുള്ളി ഒഴിവാക്കി.

ഞാനും മറന്നു. ഉച്ചക്ക് കഴിച്ച മരുന്നിന്റെ എഫക്റ്റ്.

വൈകിട്ട് അഞ്ചരയോടെ ഒരു സിറ്റി റോഡില്‍ എല്ലാവരെയും വിട്ടു. അവിടെ പാര്‍ക്കിംഗ് ഇല്ലാത്തതിനാല്‍ എഴരക്ക്‌ വാഹനങ്ങള്‍ വരാന്‍ പറഞ്ഞു. ഗൈഡ് എങ്ങോട്ടോ പോയി.

അവിടെ മുഴുവന്‍ തുണിക്കടകള്‍ മാത്രം. വിലയോ ഇരട്ടിയിലേറെ. കാരണം അവിടെ വസ്ത്രങ്ങള്‍ എല്ലാം ഇന്ത്യയില്‍ നിന്നാണ് വരുന്നത്.

ഒരു മണിക്കൂറോളം കറങ്ങി തിരികെ വന്നപ്പോള്‍ അന്‍പതു രൂപയ്ക്കു സാരി വാങ്ങാം എന്ന് കരുതിയ വനിതാ സംഘം വണ്ടി വരാന്‍ കാത്തു നില്‍ക്കുന്നു.

പിന്നെ അവരുടെ കാര്യം ഗൈഡിനെ അറിയിച്ചു. ഞങ്ങള്‍ നടന്നു.

അല്പം ദൂരെ ഒരു നേപ്പാളി തട്ടുകട. അവിടെ കയറി. മങ്ങിയ വെളിച്ചം മാത്രം. കുറെ പേര്‍ അവിടെ ഇരിപ്പുണ്ട്. ഒരു സ്ത്രീയാണ് കടയുടമ. അവര്‍ക്ക് നേപ്പാളി ഭാഷ മാത്രം അറിയാം.

എങ്കില്‍ ആദിമ ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

അധികം ഉപയോഗിക്കേണ്ടി വന്നില്ല. അപ്പോഴേക്കും ഞങ്ങളെപ്പോലെ മാത്രം ഹിന്ദി അറിയുന്ന ഒരു സഹോദരന്‍ വന്നു. രക്ഷപെട്ടു.

പോര്‍ക്കിട്ട നൂഡില്‍സ്,  ബീഫ് മോമോ. ഉഗ്രന്‍ ലോക്കല്‍ സോസും. കുടിക്കാന്‍ നാടന്‍ കള്ളും ഒരു കുപ്പി കൊണ്ടുവച്ചു.

ടെസ്റ്റ്‌ ചെയ്തത് കാര്യമായി. ഇല്ലെങ്കില്‍ രാജവായേനെ( വാള് വെച്ചേനെ).

ഒരു മാതിരി കഞ്ഞിവെള്ളം. പിന്നെയറിഞ്ഞു അത് കഞ്ഞിവെള്ളം തന്നെയാണ് ഈസ്റിട്ട് പുളിപ്പിക്കുന്നത്,

എതിര്‍വശത്ത് കൂടി ഗൈഡ് സഹോദരന്‍ പോകുന്നു. കൂകി വിളിച്ചു, പുള്ളി അവിടെയുള്ള SBI യില്‍ പോയതാണ്, ഭാര്യക്ക് പണം അയക്കാന്‍. അതിനാണ് ഞങ്ങളെ ഇവിടെ തള്ളിയത്. പക്ഷെ പറ്റിയില്ല, പാസ്പോര്‍ട്ട് വേണം. രാജ്യം മാറിയത് ഓര്‍ത്തില്ല പാവം.

യഥാര്‍ത്ഥത്തില്‍ പോകേണ്ടത് പ്രാദേശിക മാര്‍കെറ്റില്‍ ആയിരിന്നു.

എട്ടര ആയപ്പോള്‍ തിരികെ ഹോട്ടെലില്‍ എത്തി. നാളെ പൂര്‍ണമായും യാത്രയാണ്. അതിര്‍ത്തി സുനോലിയിലേക്ക്. അവിടെ അടുത്താണ് ബുദ്ധന്റെ ജന്മസ്ഥലം "ലുംബിനി"

വൈകിട്ടത്തെ സ്ഥിരം ചടങ്ങുകള്‍ കഴിഞ്ഞു ഉറങ്ങി.

ലുംബിനി അടുത്തതില്‍....



നേപ്പാള്‍ 1- മനാക്കമാനാ ദേവിയുടെ സവിധത്തിലേക്കു.

നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...

നേപ്പാള്‍ 3 - പൊക്ര, മലമടക്കുകളിലെ സുന്ദരി.




Thursday, August 7, 2014

നേപ്പാള്‍ 3 - പൊക്ര, മലമടക്കുകളിലെ സുന്ദരി.

ഇന്ന് കാട്ട്മണ്ടു നഗരത്തോട് വിട പറയുകയാണ്‌. ഒരിക്കല്‍ കൂടി വരണം. കാണാതെ പോയ നാഗര്‍കോട്ട്, എവറസ്റ് (കയറി ഇല്ലെങ്കിലും ഒരു ദൂര കാഴ്ച), ഡാന്‍സ് ബാറുകള്‍, ഗാംബ്ലിംഗ് സെന്ററുകള്‍ ഇവയെല്ലാം കാണണം.

നേപ്പാള്‍ രണ്ടാം ഭാഗം വായിക്കാന്‍

നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...

ഒന്‍പതരക്കാണ് വിമാനം. ഏഴു മണിക്ക് തന്നെ റൂമില്‍ നിന്നും പുറത്തു വന്നു.
ഞങ്ങളുടെ വാഹനങ്ങള്‍ രാത്രി തന്നെ പുറപ്പെട്ടിരിന്നു.

എയര്‍പോര്ട്ടിലേക്ക് പോകുവാനുള്ള വാഹനം എത്തി. ഇന്ത്യയില്‍ ഇത് വരെ ഇറങ്ങാത്ത ടൊയോട്ട കമ്മ്യുട്ടെര്‍. 15 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടിതിനു. ഞങ്ങള്‍ 16 പേരും കയറി.

ത്രിഭുവന്‍ ദാസ്‌ എയര്പോര്ടിന്റെ ഡൊമസ്റിക് ടെര്‍മിനലിലേക്ക്.

വണ്ടിയില്‍ ഇരുന്നു ആലോചിച്ചത് നേപ്പാളിലെ  ആകാശയാത്രയെക്കുറിച്ചാണ്.

ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമാണ് നേപ്പാള്‍. മലകള്‍ക്കിടയിലെ ചെറിയ വിമാനത്താവളങ്ങള്‍, എപ്പോള്‍ വേണമെങ്കിലും വീശിയടിക്കാവുന്ന കൊടുങ്കാറ്റ്, കാഴ്ചയെ മറക്കുന്ന മൂടല്‍ മഞ്ഞ്, മേഘങ്ങള്‍.  എന്തും എപ്പോഴും സംഭവിക്കാം.

1949 ല്‍ വ്യോമഗതാഗതം ആരംഭിച്ചതില്‍ പിന്നെ 63 വിമാന അപകടങ്ങള്‍ ആണ് ഈ കൊച്ചു രാജ്യത്ത് നടന്നിട്ടുള്ളത്.

നമുക്ക് മറക്കാനാവാത്ത ഒരു കൊച്ചു മിടുക്കിയും മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ട്. "തരുണി സച്ദേവ്"

നമ്മുടെ പഴയ "രസ്നാ ഗേള്‍". വിനയന്റെ വെള്ളി നക്ഷത്രത്തിലെ

സുന്ദരിക്കുട്ടി.

അവള്‍ ഈ ലോകം വിട്ടുപോയതും ഈ ആകാശത്തു നിന്നാണ്.


എയര്‍പോര്‍ട്ടില്‍ എത്തി. ഒരു ചെറിയ കെട്ടിടം. പുതിയ ടെര്‍മിനല്‍ പണി നടക്കുന്നുണ്ട്.

അകത്തു കയറി. ആള്‍ക്കരെക്കാള്‍ കൂടുതല്‍ ലഗേജാണ്.


ചെകിന്‍ ചെയ്തു. ഞങ്ങള്‍ 16 പേര്‍ക്കും കൂടി ഒറ്റ ബോര്‍ഡിംഗ് പാസ്സ്. ഏതു സീറ്റില്‍ വേണമെങ്കിലും ഇരിക്കാം.
ഫ്ലൈറ്റ് അനൌണ്സ് ചെയുന്നതും കാത്തിരിക്കുകയാണ്. രണ്ടും മൂന്നും മിനിറ്റ് കൂടുമ്പോള്‍ ചെറിയ വിമാനങ്ങള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്.

ഇവിടെ ഒരു പ്രത്യേക വിമാന സര്‍വീസ് ലഭ്യമാണ്. മൌണ്ട് എവരെസ്റ്റ്‌,
കാട്ട്മണ്ടു ടു കാട്ട്മണ്ടു,  ഏവരെസ്റിനെ ചുറ്റി തിരികെ വരുന്ന വിമാനം. 3000 രൂപ മുതല്‍ ആണ് ടിക്കെറ്റ്.

ഫ്ലൈറ്റ് അനൌണ്സ് ചെയ്തു.



ബസ്സില്‍ വിമാനത്തിനരികിലേക്ക്. യെതി എയര്‍ലൈന്‍സിന്റെ
JETSTREAM - 41  ആണ് വിമാനം. രണ്ട്‌ പൈലറ്റുമാരും ഒരു കാബിന്‍ ക്രൂവും ഉള്‍പ്പെടെ 32 പേര്‍ക്ക് മൊത്തം യാത്ര ചെയ്യാം. ഒരു ബസ്സിനു ചിറകു പിടിപ്പിച്ച പോലെ.


വിമാനം നീങ്ങി തുടങ്ങി. കാട്ട്മണ്ടുവിന്റെ ആകാശ ദൃശ്യങ്ങള്‍
 കണ്ടുകൊണ്ടു പൊക്രയിലേക്ക്.





ഞങ്ങളുടെ നേപ്പാളി സുന്ദരി  എയര്‍ഹോസ്റെസ്സ് കൊണ്ടുവന്ന കാപ്പിയും ബിസ്കറ്റും ആസ്വദിച്ചിരിക്കെ വലതു വശത്തായി ഒരു കാഴ്ച.


വെണ്‍മേഘങ്ങള്‍ക്ക് നടുവില്‍ മറ്റൊരു വെണ്‍മേഘം പോലെ അന്നപൂര്‍ണ്ണ മലനിരകള്‍. വളരെ അസുലഭമായ കാഴ്ച.

അര മണിക്കൂറോളം നീണ്ട യാത്ര അവസാനിക്കാറായിരിക്കുന്നു. നേപ്പാളി സുന്ദരിയുമായി പരിചയപ്പെട്ടു. അവള്‍ക്കും കേരളത്തില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ അത്ഭുതം.

സുന്ദരിയുടെ അമ്മാവന്‍ വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യാക്കാരിയെ ആണ്. അവരുടെ മകന്‍ ഇന്ത്യന്‍ നേവിയില്‍ ക്യാപ്ടന്‍. ഇപ്പോള്‍ നമ്മുടെ കൊച്ചിയില്‍. അങ്ങനെ കേരളം എവിടെയാണെന്ന് സുന്ദരിക്കറിയാം.

വിമാനം താഴ്ന്നു തുടങ്ങിയിരിക്കുന്നു. നാലുചുറ്റും മലനിരകള്‍ അതിനു നടുവില്‍ ഒരു ചെറിയ എയര്‍പോര്‍ട്ട്.

പത്തുമണി കഴിഞ്ഞപ്പോള്‍ ലാന്റു ചെയ്തു.

Santhosh from Neyyaattinkara

അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ രണ്ടായിട്ടാണ്. ചെറിയ കെട്ടിടങ്ങള്‍. അതികം സെക്യൂരിട്ടി ഒന്നുമില്ല.

Santhosh,Rajeev,Suresh and Me

ഞങ്ങള്‍ക്ക് പുറകെ വന്ന "ബുദ്ധ എയര്‍" ലാന്റു ചെയ്തു.

ആകാശത്തില്‍ ഗ്ലൈഡറില്‍ പറക്കുന്ന വിനോദ സഞ്ചാരികള്‍. തണുത്ത കാലാവസ്ഥ.




ഞങ്ങളുടെ പഴയ വാഹനങ്ങളും സാരഥികളും എത്തി. നേരെ ഹോട്ടെലിലേക്ക്.  പൊക്രയിലെ ഫേവ തടാകത്തിനരികിലായാണ് ഹോട്ടല്‍.

നല്ല വിശപ്പ്‌, പ്രഭാത ഭക്ഷണം റെഡിയാണ്. അത് കഴിച്ചു. മുറി കിട്ടാന്‍ സമയം എടുക്കും. പുറത്തേക്കിറങ്ങി.

വെളിയില്‍ ഉള്ള ചെറിയ ബേക്കറിയില്‍ കയറി. മരുന്നു റെഡി, പക്ഷെ വില കൂടുതല്‍. എങ്കിലും ഞാനും സുരേഷും ചെറുത്‌ വാങ്ങി അവിടെ ഇരുന്നു കഴിച്ചു..

100 മീറ്റര്‍ അകലെയുള്ള സൂപ്പര്‍ മാര്‍ക്കെറ്റില്‍ നിന്നും വാങ്ങി ഇരട്ടി വിലക്ക് സഞ്ചാരികളെ പറ്റിക്കുകയാണ് നേപ്പാളിയുടെ പണി .

പന്ത്രണ്ടു മണിയോടെ റൂം റെഡി. ഇന്ന് പ്രത്യേകിച്ച് തീര്‍ത്ഥാടനം ഒന്നുമില്ല. ഉച്ച ഭക്ഷണം കഴിഞു ഒന്ന് മയങ്ങി.

മൂന്നരയോടെ ഫെവാ തടാകത്തിനടുത്തെക്ക് നടന്നു. ഏതാണ്ട് അഞ്ചു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ തടാകത്തില്‍ ഒരു ചെറിയ ദ്വീപും അതില്‍ ഒരു ക്ഷേത്രവും ഉണ്ട്. "താള്‍ ബരാഹി"

അവിടേക്ക് പോകാന്‍ ബോട്ട് സൗകര്യം ലഭ്യമാണ് ഒരാള്‍ക്ക്‌ നൂറു രൂപ. മിക്കവാറും എല്ലാവരും ബോട്ടില്‍ കയറി അമ്പലത്തിലേക്ക് പോയി. ഞാന്‍ തടാക തീരത്തെ കല്ലുപാകിയ നടപ്പാതയില്‍ കൂടി നടക്കാന്‍ തീരുമാനിച്ചു.









ആകെ മൂടി കെട്ടിയ അന്തരീക്ഷം, പക്ഷെ ഇവിടെ നിന്നാല്‍ ആകാശത്ത് ഞങ്ങള്‍ കണ്ട അന്നപൂര്‍ണ മലനിരകള്‍ കാണാം. അന്നപൂര്‍ണയിലേക്ക് മുപ്പതു കിലോമീറ്ററില്‍ താഴയേ ഉള്ളൂ ആകാശദൂരം.




അവിടെ പ്രകൃതി ആസ്വദിച്ചു നിന്നപ്പോള്‍, ഒരു മലയാള സംസാരം...

ഡല്‍ഹിയില്‍ നിന്നും ബൈക്കില്‍ നേപ്പാളിന് വന്ന നാല് യുവാക്കള്‍. അവരോടു സംസാരിച്ചു നിന്നപ്പോഴേക്കും. സഹയാത്രികര്‍ എത്തി.

ഞങ്ങള്‍ ഒരുമിച്ചു ലേക്ക് സൈഡ് റോഡ്‌ എന്നറിയപ്പെടുന്ന പ്രധാന വഴിയില്‍ എത്തി. അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

നല്ല അനുഭവം ആയിരിന്നിരിക്കണം അവരുടെ യാത്ര. കൊതി തോന്നി.

തെരുവിലെ കടകളില്‍ കൂടുതലും കരകൌശല വസ്തുക്കളാണ്.





കുറെ നേരം അവിടെ അലഞ്ഞു. കൂട്ടത്തില്‍ ഒരു നേപ്പാളി കത്തി "കുക്ക്രി" വാങ്ങി. അഞ്ഞൂറ് ഇന്ത്യന്‍ രൂപ. സുന്ദരന്‍ സാധനം. ഇവിടെ ഒരിക്കലും കിട്ടില്ല.

തിരിച്ചു ഹോട്ടെലില്‍ എത്തി . അത്താഴം കഴിച്ചു. നേരത്തെ ഉറങ്ങണം.
കാരണം രാവിലെ സൂര്യോദയം കാണണം.

ആ കാഴ്ചകള്‍ അടുത്ത ബ്ലോഗില്‍.

നേപ്പാള്‍ 1- മനാക്കമാനാ ദേവിയുടെ സവിധത്തിലേക്കു.

നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...