Saturday, June 28, 2014

ഫുകെറ്റ് 1 - രാവുറങ്ങാത്ത തീരം, പടോങ്ങ്

മലേഷ്യന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നു. റേറ്റിങ്ങില്‍ 5 സ്റാര്‍ കിട്ടിയ എയര്‍ലൈന്‍.

 കൊച്ചി - കുലാലംപൂര്‍ 10500 രൂപയ്ക്കു റിട്ടണ്‍ ടിക്കറ്റ്. അവിടെ നിന്നും ഫുകെറ്റ് വരെ  റിട്ടണ്‍ 4000 രൂപ.

ഒന്ന് പോയാലോ...ഗിരി റെഡി. കൂടെ ഗിരിയുടെ മൂന്നു സുഹൃത്തുക്കളും.

എന്റെ കൂടെ മറ്റൊരു സുഹൃത്തും. ഞങ്ങള്‍ രണ്ട്‌ പേര്‍ ഫുകെറ്റ് കഴിഞ്ഞു മലേഷ്യയില്‍ ജോഹര്‍ ബാഹ്രുവില്‍ ഉള്ള സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുവാന്‍ തീരുമാനിച്ചു.

ഗിരിയും സുഹൃത്തുക്കളും. ബാങ്ങ്കൊക്ക് - പാട്ടായ കൂടി സന്ദര്‍ശിച്ചു മടങ്ങാനും.

ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയ്തു. ഗിരി കൂടുതലായി ഫുകെറ്റ് - ബാങ്ങ്കൊക്ക് ടിക്കറ്റുകളും.

പോകേണ്ട ദിനം അടുത്തു.  എന്റെ സഹയാത്രികന് ഒഴിച്ച് കൂടാന്‍ വയ്യാത്ത സാഹചര്യങ്ങള്‍. ചുരുക്കത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു.

ആലുവ റെയില്‍വേ സ്റെഷനില്‍ ഒത്തുകൂടാന്‍ തീരുമാനിച്ചു. ഞാന്‍ ആദ്യം എത്തി. സ്റെഷന് മുന്പിലിലുള്ള ബാറില്‍ ഒറ്റയ്ക്ക് ചിയേര്‍സ് പറഞ്ഞ് യാത്ര ഉത്ഘാടനം ചെയ്തു.

ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോഴിക്കോട്ടുനിന്നും ഗിരിയും സംഘവും എത്തി. രാത്രി പത്തുമണി വരെ അവിടെയിരുന്നു.

വെളിയില്‍ ഇറങ്ങി ഒരു ടാക്സി പിടിച്ചു പത്തര കഴിഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടില്‍  എത്തി ചെക്കിന്‍ ചെയ്തു.



വിമാനത്തില്‍ മദ്യം ആവശ്യത്തിനു നല്‍കും എന്നറിയാമയിരിന്നിട്ടും അഞ്ചു ഡോളര്‍ കൊടുത്തു നാല് ബിയര്‍ നമ്മുടെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നും വാങ്ങി.
ഓഫര്‍ ഉണ്ടായിരുന്നതുകൊണ്ട് അഞ്ചു ബോട്ടില്‍ വോഡ്കയും.

 മറ്റു രാജ്യങ്ങളിലെക്കാള്‍ വിലക്കുറവു കൊച്ചിയില്‍ ആണ്. എല്ലാം പ്രത്യേക൦ കവറില്‍ ആക്കി തന്നു.


ഇവിടെ നിന്നും വാങ്ങുന്ന സാധനങ്ങളുടെ സീല്‍ഡ്‌ കവര്‍ പൊട്ടിക്കരുത്‌ എന്നാണ് നിയമം. പക്ഷെ ബോര്‍ഡിംഗ് ചെയ്യുന്നതിന് മുന്‍പായി ടെറസ്സില്‍ ഉള്ള ബാറിനരികില്‍ നിന്നു മൂന്നു ബിയര്‍ തീര്‍ത്തു. ഒന്ന് ബാഗിലാക്കി.

ബോര്‍ഡുചെയ്തു. Boeing 737 ആണ് വിമാനം. മിക്കവാറും എല്ലാ സീറ്റുകളും നിറഞ്ഞു. കൃത്യസമയത്ത് തന്നെ ഉയര്‍ന്നു. നല്ല ഭക്ഷണം കൂടെ മൂന്നു പെഗ് സ്കോച് കൂടി ചെന്നപ്പോള്‍ നല്ലപോലെ ഉറങ്ങി. ലാന്ടിങ്ങിനു മുന്പായി  എയര്‍ഹോസ്റെസ്സ് വിളിച്ചുനര്‍ത്തിയപ്പോഴാണ് ഉണര്‍ന്നത്.

KLIA യില്‍ കൃത്യം 7.30 നു ഇറങ്ങി. ഇവിടെ രണ്ട്‌ ടെര്‍മിനല്കള്‍ ഉണ്ട്. മെയിന്‍ ടെര്‍മിനലും സാറ്റലൈറ്റ് ടെര്‍മിനലും. കൂടാതെ 9 കിലോമീറ്റര്‍ അകലെയായി LCCT അഥവാ ലോ കോസ്റ്റ് കാരിയെര്‍ ടെര്‍മിനല്‍. (ഇപ്പോള്‍ LCCT പൂര്‍ണമായി കാര്‍ഗോ ടെര്‍മിനല്‍ ആക്കി പകരം KLIA 2 തുടങ്ങി)

സാറ്റലൈറ്റ് ടെര്‍മിനലില്‍ ആണ് ഞങ്ങള്‍ ഇറങ്ങിയത്‌. ക്രോസ് ആകൃതിയിലുള്ള ഒരു ഭീമന്‍ കെട്ടിടം നാല് കാലുകളിലും എയ്റോബ്രിഡ്‌ജുകള്‍. കൂടാതെ ഒരു വശത്ത്മെയിന്‍ ടെര്‍മിനലിലേക്ക് പോകാനുള്ള എയ്റോട്രെയിന്‍.  മെയിന്‍ ടെര്‍മിനലില്‍ ചെല്ലാതെ പുറത്തു കടക്കാന്‍ കഴിയില്ല.

9.30നു മെയിന്‍ ടെര്‍മിനലില്‍ നിന്നാണ് അടുത്ത വിമാനം.  കുറെനേരം ചുറ്റിനടന്നു.






ഓരോ 2 മിനിട്ടിലും എയ്റോട്രെയിന്‍ ഉണ്ട്. അതില്‍   കയറി  മെയിന്‍ ടെര്‍മിനലില്‍ ചെന്നു.

ബോര്‍ഡിംഗ് പാസ്‌ കൊച്ചിയില്‍ നിന്നേ എടുത്തതായത് കൊണ്ട് നേരെ ബോര്‍ഡിങ്ങില്‍ ചെന്നു. അവിടുത്തെ സ്കാനെറില്‍ എന്റെ ബാഗ് പിടിച്ചു.
ഒന്നും മനസ്സിലായില്ല. "ബാഗില്‍ സോഫ്റ്റ്‌ഡ്രിങ്ക്സ് വല്ലതുമുണ്ടോ?"

വെളിവ് വീണു. തലേദിവസത്തെ ബിയര്‍. എടുത്തു കാണിച്ചു. പൊട്ടിച്ച ബാഗ്‌. കൊണ്ട് പോകാന്‍ പറ്റില്ല, വേണമെങ്കില്‍ കുടിച്ചോ എന്നായി ഓഫീസര്‍.

കെട്ടുവിട്ടു വരുന്നതേയുള്ളൂ. അതെടുത്തു വേസ്റ്റില്‍ കളഞ്ഞു. ബോര്‍ഡു ചെയ്തു. ഇതും Boeing 737 തന്നെ.

ഇവിടെ നിന്നും ഒന്നേകാല്‍ മണിക്കൂര്‍ യാത്ര. ബ്രേക്ക്ഫാസ്റ്റ് അമേരിക്കന്‍ സ്റൈല്‍. ഓംലെറ്റ്‌, ബണ്ണ്‍, കേക്ക്, ജൂസ്, കോഫി. വേണമെങ്കില്‍ വൈന്‍.

ഫുകെറ്റ് അടുക്കാറായി, വിമാനം താഴ്ന്നു തുടങ്ങി.  ആകാശ കാഴ്ചകളുടെ ഭംഗി പറയാന്‍ വയ്യ.

പച്ചക്കടല്‍ എന്ന് പറയുന്നത് ഇതിനാണോ?.





പടിഞ്ഞാറ് ആന്ടമാന്‍ കടലില്‍ നിന്നും കിഴക്കോട്ടു, തീരം ചേര്‍ന്നുള്ള റണ്‍വേയില്‍ ഞങ്ങളുടെ വിമാനം പറന്നിറങ്ങി.




ഇന്ത്യാക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ആണ്.  1000 ബാത്ത് ഫീസ്‌, ഏതാണ്ട് 2000 രൂപ. ഞങ്ങളുടെ കയ്യില്‍ ബാത്തില്ല. സാരമില്ല അവര്‍ ഡോളര്‍ വാങ്ങും. 40 ഡോളര്‍,2400 രൂപ. നാനൂറു രൂപ ഒന്നുമറിയാതെ ഓഫീസ്സറുടെ കയ്യില്‍.

ഇമിഗ്രേഷന്‍ കഴിഞ്ഞു. മണിഎക്സ്ചേഞ്ചില്‍ നിന്നും 100 ഡോളര്‍ മാറി. എയര്‍പോര്‍ട്ടില്‍ മാറിയാല്‍ നഷ്ടമാണ് അതറിയാം. പക്ഷെ ടാക്സിക്കൂലി കൊടുക്കണ്ടേ.

പടോങ്ങ് ബീച്ചിനു സമീപമുള്ള ആല്‍ബം ലോഫ്റ്റ് ഹോട്ടലില്‍ ആണ് മുറി ബുക്ക് ചെയ്തിരിക്കുന്നത്. 40 കിലോമീറ്റര്‍ ദൂരമുണ്ട്. അഞ്ചു പേര് ഉള്ളതുകൊണ്ട് വലിയ വണ്ടി വിളിക്കേണ്ടി വന്നു 1200 ബാത്ത്.

ഒരു കേരളീയ വഴിയില്‍ക്കൂടിയാണ് വണ്ടി നീങ്ങുന്നതെന്ന് തോന്നി. റബ്ബറും കൈതയും മറ്റു കൃഷികളും അതിരിടുന്ന ഹൈവേ. ഒരു വ്യതാസം മാത്രം. വൃത്തി.

പോകുന്ന വഴിക്ക് ഡ്രൈവര്‍ ചെറിയ കച്ചവടം തുടങ്ങി. ഒരു ട്രാവല്‍ കമ്പനി ഓഫീസിനു മുന്‍പില്‍ നിര്‍ത്തി. ഒരു തായ് സുന്ദരി അവരുടെ പാകെജുകള്‍ വില്‍ക്കാന്‍ ആവുന്നതും ശ്രമിച്ചു. 1500 മുതല്‍ മേല്പോട്ടാണ് നിരക്ക്.

പടോങ്ങില്‍ ചെന്നിട്ടെ പാക്കേജ് വാങ്ങുന്നുള്ളൂ എന്നാണ് തീരുമാനിച്ചിരുന്നത്. അത്കൊണ്ട്,ഓണ്‍ലയ്നില്‍ എല്ലാം ബുക്ക്‌ ചെയ്തു എന്ന് പറഞ്ഞു അവളെ ഒഴിവാക്കി.

പന്ത്രണ്ടരയോടെ ഹോട്ടലില്‍ എത്തി.  റോഡരികിനോട് ചേര്‍ന്ന ഒരു ചെറിയ ഹോട്ടെല്‍. മുന്ഭാഗതെല്ലാം അടഞ്ഞു കിടക്കുന്ന കടകള്‍. രണ്ട്‌ മണിക്കേ റൂം തരികയുള്ളൂ. റിസപ്ഷനില്‍ ഇരുന്ന കൊച്ചിനെ ചാക്കിട്ടു നാല് ഗ്ലാസ് വാങ്ങി. തൊട്ടടുത്തുള്ള 7/11 സൂപ്പര്‍ മാര്‍കെറ്റില്‍ നിന്നും സോഡയും നട്സും. ലോബിയില്‍ ഇരുന്നു ഒരു ഫുള്ള് തീര്‍ത്തു.

ഏതായാലും അവര്‍ ഒന്നര ആയപ്പോള്‍ മുറി തന്നു.അകത്തേക്ക് നടന്നു. ഉദ്ദേശിച്ചതിനെക്കാള്‍ വലുതാണ്‌ ഹോട്ടല്‍. പുറകില്‍ ചെറിയ ഒരു പൂളും ഉണ്ട്.

നല്ല മുറി. ഫ്രിഡ്ജും കോഫീ മേക്കറും എല്ലാമുണ്ട്. എന്റെ മുറിയില്‍ ഞാന്‍ മാത്രം.

ഗിരിയും സുഹൃത്തുക്കളും വിശക്കുന്നു എന്ന് പറഞ്ഞു പുറത്തു പോയി. ഏഴു മണിക്ക് പുറത്തു പോകന്‍ തീരുമാനിച്ചു. ഞാന്‍ ഒന്നുറങ്ങി. അഞ്ചു മണി കഴിഞ്ഞപ്പോള്‍ എഴുനേറ്റു. നോക്കിയപ്പോള്‍ അവെരെല്ലാം നല്ല ഉറക്കം.

ജെറ്റ്ലാഗും സമയ വ്യത്യാസവും. ആര്‍ക്കായാലും ഉറക്കം വരും.

കുളിച്ചു. പുറത്തേക്കിറങ്ങി. കടകള്‍ എല്ലാം തുറന്നു തുടങ്ങിയിരിക്കുന്നു.
നല്ല വിശപ്പ്‌. ഒരു തായ് തട്ടുകടയില്‍ കയറി ചിക്കന്‍ നൂഡില്‍സ് വാങ്ങി


ഒരു വലിയ പാത്രം നിറച്ചു ചിക്കന്‍ നൂഡില്‍സ്. കാബേജ് അരിഞ്ഞത് വേറൊരു പാത്രം. കൂടെ പച്ചിലകളും, പലതരം സോസ്സുകളും.
ഒരു വിധത്തില്‍ പകുതി കഴിച്ചു. നിറഞ്ഞു. 25 ബാത്ത് മാത്രം (50 രൂപ)

തിരികെ റൂമില്‍ ചെന്നു. എല്ലാവരും തയ്യാറായിരിക്കുന്നു.

ആദ്യം തന്നെ പിറ്റെദിവസത്തെ ടൂര്‍ ബുക്ക്‌ ചെയ്യണം. ജെയിംസ്ബോണ്ട്‌ ഐലന്റ് ട്രിപ്പ്‌ 900 ബാത്തിന് ബുക്ക് ചെയ്തു. നെറ്റില്‍ 2000 ബാത്ത് ആയിരിന്നു റേറ്റ്.

ഒരു ചെറിയ കുന്നിന്‍ മുകളില്‍ ആണ് ഞങ്ങളുടെ ഹോട്ടല്‍. ഇവിടെ നിന്നു ഏതാണ്ട് ഒരു കിലോമീറ്റര്‍ ഉണ്ട് ബീച്ച് വരെ പോകാന്‍. താഴേക്ക്‌ നടന്നു.

പോകുന്ന വഴിക്കാണ് ബന്സാന്‍ മാര്‍ക്കറ്റ്‌. ഒരു ഷോപ്പിംഗ്‌ സെന്റെര്‍. അതിന്റെ മുന്‍പിലായുള്ള തായ്‌ ഭക്ഷണങ്ങളുടെയും പഴങ്ങളുടെയും ലോക്കല്‍ മാര്‍ക്കറ്റ്‌ ആണ് ആകര്‍ഷണം.

വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍, തയാറാക്കിയതും ഉടന്‍ തയാറാക്കി നല്‍കുന്നതും.



 നമ്മുടെ കൈതചക്ക തന്നെ സാധനം.











 കരിക്കിനകത്തു ഐസ്ക്രീം നിറച്ചു നല്‍കുന്നു.


കനലില്‍ ചുട്ടാണ് എല്ലാം തയാറാക്കുന്നത്. ഇവിടെ ഇരിന്നു കഴിക്കാന്‍ സൌകര്യമില്ല. 

തിരികെ വരുമ്പോള്‍ പാഴ്സല്‍ വാങ്ങാം. മുന്‍പോട്ടു നടന്നു.

തായ്‌ ബോക്സിംഗ് സ്റേഡിയത്തിന് താഴെയാണ് ചെന്നത്. 1700  ബാത്ത് ആണ് കുറഞ്ഞ പ്രവേശന ഫീസ്‌.



രണ്ട്‌ മണിക്കൂര്‍ ഇടി കാണാന്‍  അത്രയും പണം മുടക്കാനില്ലാത്തത് കൊണ്ട് നടന്നു.


വഴിയരികില്‍ വമ്പന്‍ റെസ്റ്റരന്‍റ്റുകള്‍. കൊല്ലുന്ന വിലയാണ് ഇത്തരം ഹോട്ടലുകളില്‍


100 ഗ്രാം ലോബ്സ്റ്ററിന് 255 ബാത്ത് (510 രൂപ). ഒരെണ്ണം ഒരു കിലോ കാണും. നമുക്ക് തട്ടുകട മതിയേ....

വീണ്ടും നടന്നു. ചെന്നെത്തിയത് വാക്കിംഗ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന ബംഗ്ലാ റോഡിന്റെ തുടക്കത്തിലേക്കാണ്. ഈ വഴി ചെന്നെത്തുന്നത് ബീച്ചിലേക്കാണ്‌.

പക്ഷെ  പ്രത്യേകത അതൊന്നുമല്ല. ഇതാണ് ഫുക്കെറ്റിന്റെ സെക്സ് ക്യാപിറ്റല്‍.

ലൈംഗികവൃത്തി തൊഴിലായി അംഗീകരിച്ച തായ് ലാന്റില്‍ പ്രായപൂര്‍ത്തി ആയ ഏതു പെണ്‍കുട്ടിക്കും അപേക്ഷിച്ചാല്‍ ഇതിനു പെര്‍മിറ്റ്‌ കിട്ടും.

പെര്‍മിറ്റ്‌ ഉള്ള ഏതു സ്ത്രീയെയും ഇവിടെ വില പറഞ്ഞു ഹോട്ടലുകളില്‍ കൂട്ടികൊണ്ട് പോകാം.  പക്ഷെ ഒന്ന് സൂക്ഷിക്കുക. സ്ത്രീകളേപോലെ തന്നെയുള്ള മൂന്നാം ലിന്ഗക്കാര്‍ ഇവിടെ ധാരാളമുണ്ട്.


 കുടുംബ സമേതം എത്തിയ പാശ്ചാത്യര്‍. 





 ഭാഷ ചില കാര്യങ്ങള്‍ക്ക് ഒരു പ്രശ്നമല്ലല്ലോ.






പോള്‍ ഡാന്‍സ്

ഇതിനിടയില്‍ വഴിക്കച്ചവടവും. 

  സഞ്ചരിക്കുന്ന ബാര്‍.




വാഹന ഗതാഗതം സായാഹ്നങ്ങളില്‍ ഈ വഴിയില്‍ നിരോധിക്കും. പിന്നെ സഞ്ചാരികളുടെ ഒഴുക്ക് മാത്രം. കൂടുതലും  പാശ്ചാത്യര്‍. 

ഇരു വശങ്ങളിലും ഡാന്‍സ് ബാറുകള്‍, ഷോപ്പുകള്‍, ലൈവ് ഷോ സെന്ററുകള്‍. ഇവയെല്ലാം പാതിരാ കഴിയുവോളം പ്രവര്‍ത്തിക്കും.

വീണ്ടും നടന്നു. ചെന്നെത്തിയത് ബീച്ചിലെക്കാണ്. ബീച്ച് ആളൊഴിഞ്ഞു കിടക്കുന്നു. ചിലര്‍ സ്കൈ ലാന്റെന്‍ ഉയര്‍ത്തുന്നു.






 കുറെ നേരം അവിടെയിരുന്നു. കയ്യില്‍ ഉണ്ടായിരുന്ന വോഡ്ക തീര്‍ത്തു.
പിന്നെ ബീച്ച് റോഡിലൂടെ അല്പദൂരം നടന്നു. ഇവിടെയും തിരക്കിനു കുറവില്ല, സഞ്ചാരികളുടെയും വാഹനങ്ങളുടെയും.


  ഇവിടെയും ബീച്ചിന്റെ ബോര്‍ഡ് വച്ചിട്ടുണ്ട്.


2004 ലെ സുനാമി അടിച്ച തീരമാണ് ഫുക്കെറ്റ്. സുനാമി വന്നാല്‍ ഓടി രക്ഷപെടാനുള്ള വഴി അടയാളപ്പെടുത്തിയ ബോര്‍ഡ് പലയിടത്തും വച്ചിട്ടുണ്ട്. 

രാത്രി 11.30 ആയിരിക്കുന്നു. രാവിലെ തന്നെ ട്രിപ്പ്‌ ഉള്ളതാണ്. തിരികെ റൂമിലേക്ക്‌ നടന്നു. വഴിക്ക് ഭക്ഷണവും വാങ്ങി. 

സുഖമായുറങ്ങി... 

രാവിലെ ഫ്രെഷായി. 8 മണിക്ക് വണ്ടി വരും. 7.30 നു ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ ചെന്നു. കോണ്ടിനെന്റല്‍ സ്റൈല്‍. ആവശ്യപ്പെട്ടാല്‍ ചിക്കന്‍ റൈസ് തരും. അത് വാങ്ങി. നമ്മുടെ കഞ്ഞി തന്നെ സാധനം. കുറച്ചു ചിക്കന്‍ കഷണങ്ങളും മല്ലിയിലയും ഇട്ടിട്ടുണ്ട്. കുഴപ്പമില്ല.


ഇന്ന് പോകുന്നത് ജെയിംസ്‌ ബോണ്ട്‌ ഐലന്റ് എന്നറിയപ്പെടുന്ന  ഫാങ്ങ് ങ്ങാ  ബേയിലെക്കാണ്.


തിരികെ വന്നപ്പോള്‍ പത്തു മണിയോളം ആയി. ഭക്ഷണം കഴിച്ചു റൂമില്‍ വന്നു. നാളെ ഗിരിയും കൂട്ടുകാരും ബാങ്ങ്കൊക്കിന് പോവുകയാണ്. 

ഫിഫി ഐലന്റ് കാണാന്‍ പോകെണമെന്നു കരുതിയതാണ്. ഒറ്റയ്ക്ക് പോകാന്‍ ഒരു മടി.

അതിരാവിലേ തന്നെ എഴുന്നേറ്റു. എഴരക്കാണ് അവരുടെ ഫ്ലൈറ്റ്. അവര്‍ അഞ്ചരക്ക് യാത്ര പറഞ്ഞു. കുലാലംപുര്‍ എയര്‍പോര്‍ട്ടില്‍ വീണ്ടും കാണാം.

ഒന്ന് കൂടി ഉറങ്ങി. പത്തുമണിക്ക് താഴെപ്പോയി ബ്രേക്ഫാസ്റ്റ് കഴിച്ചു. പുറത്തേക്കു നടന്നു. കത്തുന്ന വെയില്‍. കടകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു. എങ്ങോട്ട് പോകാന്‍. ഫിഫി ഐലന്റ് കാണാന്‍ പോകേണ്ടാതായിരിന്നു.

7/11 ല്‍ കയറി ഒരു ഫുള്ള് വാങ്ങി രണ്ട്‌ ഇന്‍സ്റ്റന്റ് സാന്റ്വിച്ചും. തിരികെ റൂമില്‍.  ഒരു ദിവസം വെറുതെ നശിപ്പിച്ചു.

സന്ധ്യയോടെ വീണ്ടും പുറത്തിറങ്ങി. കടകള്‍ തുറന്നു വരുന്നു. ബീച്ചിലേക്ക് പോകാം. ഒരു ഉദ്ദേശം വച്ച് മറ്റൊരു വഴി നടന്നു. തെറ്റി, ഒരു കോളനിയുടെ അരികിലൂടെ ചെന്നെത്തിയത് ഒരു വിശാലമായ വെളിമ്പ്രദേശത്താണ്. 

അവിടെ കണ്ട ഒരു സ്വദേശിയോട് ആന്ഗ്യഭാഷയില്‍ സംസാരിച്ചു വഴി മനസ്സിലാക്കി. ബീച്ചിലെത്തി.








ഇരുട്ട് വീഴുന്നത് വരെ അവിടെ കടല്‍ക്കാറ്റെറ്റു ഇരുന്നു. പിന്നീട് ബീച്ച് റോഡിലൂടെ ജനസാഗരത്തില്‍ ഒരുവനായി ഒഴുകി.



ഒരു ഓപ്പണ്‍ റെസ്റരന്റില്‍ നിന്നും സീഫുഡ്‌ ചേര്‍ന്ന നൂഡില്‍സ് കഴിച്ചു. റൂമിലെത്തി. രാവിലെ 10.30നാണ് വിമാനം. എട്ടരക്ക്‌ കാര്‍ പറഞ്ഞിട്ടുണ്ട്.
നേരത്തെ കിടന്നുറങ്ങി.

രാവിലെ കൃത്യ സമയത്ത് കാര്‍ വന്നു ഒന്‍പതു കഴിഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടിലെത്തി. ചെക്കിന്‍ ചെയ്തു.







ഞങ്ങള്‍ ഇങ്ങോട്ട് വന്ന വിമാനം തന്നെ. അത്  പറന്നുയര്‍ന്നു.




താഴെയായി മറയുന്ന ദ്വീപുകള്‍. ഒരിക്കല്‍ കൂടി വരണമെന്ന ആഗ്രഹത്തോട്‌ കൂടി. മലേഷ്യയിലെ സുഹൃതിനടുതെക്ക്.

അനുബന്ധം.

വലിയ ചെലവില്ലാതെ ഒരു അവധിക്കാലം ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ് ഫുകെറ്റ്. ഉത്തരേന്ദ്യക്കാര്‍ ധാരാളം എത്തുന്നുണ്ടിവിടെ.